ഡി.എൻ.എ ഘടന ചിത്രീകരിച്ച ശാസ്ത്രപ്രതിഭ

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഡി.എൻ.എ എന്ന പദാർഥം ആണ് ശരീരഘടന നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണെല്ലോ. എന്നാൽ, ഈ ഡി.എൻ.എയുടെ ഘടന എന്താണ്? എങ്ങനെയാണ് ഡി.എൻ.എ യുടെ പല കോപ്പികൾ ഉണ്ടാവുന്നത്? ഏതാണ്ട് അര നൂറ്റാണ്ടോളം ഉത്തരമില്ലാതെ കിടന്നിരുന്ന ചോദ്യങ്ങളാണിവ. ഡി.എൻ.എയെ അതിന്റെ മൂലപദാർത്ഥങ്ങളായി വേർതിരിച്ചെടുത്താൽ അവയുടെ ഘടനയ്ക്ക് സാരമായ മാറ്റം സംഭവിക്കും എന്നതുകൊണ്ട് ഡി.എൻ.എയുടെ ഘടനയും, അവ പിളർന്ന് പുതിയ ഡി.എൻ.എകൾ ഉണ്ടാവുന്ന പ്രക്രിയയെയുമൊന്നും വളരെക്കാലത്തേക്ക് ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാനായിരുന്നില്ല. ഈ ചോദ്യത്തിന്റെ ചുരുളഴിച്ച പ്രധാന ശാസ്ത്രജ്ഞരിലൊരാളാണ് റോസലിന്റ് ഫ്രാങ്ക്ലിൻ.

1920-ൽ റോസലിന്റ് ജനിച്ചത് പുരോഗമന ആശയങ്ങൾ പിന്തുടരുന്ന ഒരു ധനികകുടൂംബത്തിലായിരുന്നു. അതുകൊണ്ടു തന്നെ സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനോട് കുടുംബത്തിൽ വലിയ എതിർപ്പുകളൊന്നുമില്ലായിരുന്നു. എന്നാൽ, റോസയുടെ അച്ഛൻ അവരെ വിദ്യാഭ്യാസത്തിൽ നിന്നും നിരുത്സാഹപ്പെടുത്തിയിരുന്നെന്നും, സ്ത്രീവിമോചകപ്രവർത്തകയായ അവരുടെ അമ്മായിയുടെ പ്രയത്നഫലമായാണ് റോസയ്ക്ക് പഠനം സാധ്യമായതെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ശാസ്ത്രവിഷയങ്ങളിൽ ഉന്നത ഗ്രേഡുകൾ കരസ്ഥമാക്കിയ റോസലിന്റ്, ക്യാംബ്രിഡ്ജിലെ ന്യൂഹാം കോളേജിൽ ബിരുദപഠനം നടത്തി. അക്കാലത്ത്, സ്ത്രീകൾക്ക് ഉന്നതപഠനത്തിനായി പ്രത്യേകം വനിതാകോളേജുകൾ ഉണ്ടായിരുന്നു. ഇത്തരം കോളേജുകളിൽ പരീക്ഷ ജയിച്ചാലും ഔദ്യോഗികമായി ഡിഗ്രി നൽകുന്നത് പതിവില്ലായിരുന്നു. 1941-ൽ പഠനം പൂർത്തിയാക്കിയ റോസയ്ക്ക് ഉടനടി ഗവേഷണം ചെയ്യാൻ അനുമതിയുണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി ഡിഗ്രി ലഭിക്കാൻ വീണ്ടും ആറു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. കൽക്കരിക്കട്ടകളിലെ സുഷിരങ്ങളുടെ സ്വഭാവങ്ങളും, സാന്ദ്രതയും പഠനവിഷയമാക്കി 1945-ൽ റോസലിന്റ് പി.എച്ച്.ഡി നേടി. ശാസ്ത്രസാങ്കേതിക രംഗത്ത് സ്ത്രീകൾ വളരെ കുറവായിരുന്ന 1950-കളിൽ സ്ത്രീ ശാസ്ത്രജ്ഞർ വളരെയധികം അവഗണനകൾ നേരിടേണ്ടി വന്നിരുന്നു. സ്ത്രീ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുകയും, അവരോട് സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നവരായിരുന്നു റോസാലിന്റിന്റെ സഹപ്രവർത്തകരിൽ പലരും. ധൈര്യത്തോടെ സംസാരിക്കുകയും, സ്വന്തം ആശയങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന റോസലിനെ തങ്ങൾക്ക് ഭയമായിരുന്നെന്ന് ചില സഹപ്രവർത്തകർ പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. അതേസമയം, തന്റെ കണ്ടുപിടുത്തങ്ങളിൽ അവകാശം സ്ഥാപിക്കാനാവാത്ത ദുർബലയായിരുന്ന റോസലിന്റ് ചൂഷണം ചെയ്യപ്പെടുകയായിരുന്നെന്ന് മറ്റ് ചിലരും എഴുതുകയുണ്ടായി.

ഡി.എൻ.എയുടെ ഘടന നിർവ്വചിക്കാൻ റോസലിന്റ് ഉപയോഗിച്ച സങ്കേതമാണ് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി. ഡി.എൻ.എ എന്നത് അദൃശ്യമായ ഒരു വിമാനമാണെന്നിരിക്കട്ടെ. ഈ വിമാനത്തിലേക്ക് അസംഖ്യം റബ്ബർ പന്തുകൾ പല ദിക്കുകളിൽ നിന്നായി ഒരേ രീതിയിൽ എറിയുകയാണെന്നിരിക്കട്ടെ. വിമാനത്തിൽ വ്യത്യസ്ഥ ഭാഗങ്ങളിൽ തട്ടി തിരിച്ചു വരുന്ന റബ്ബർ പന്തുകളുടെ സ്വഭാവം പഠിക്കുന്നതിലൂടെ വിമാനത്തിന്റെ ഘടന മനസിലാക്കാൻ സാധിക്കും. ഇതേ രീതിയാണ് ഡി.എൻ.എയുടെ ഘടന പഠിക്കാൻ റോസലിന്റ് അവലംബിച്ചത്, റബ്ബർ പന്തുകൾക്കു പകരം അസംഘ്യം എക്സ്-റേ കണങ്ങളായിരുന്നതെന്ന് മാത്രം. ഡി.എൻ.എയുടെ ഘടന മനസിലാക്കുന്നതിന് സുപ്രധാന വഴിത്തിരിവായത് റോസലിന്റ് സൂക്ഷ്മതയോടെ പകർത്തിയ എക്സ്-റേ ചിത്രങ്ങളായിരുന്നു. റോസലിന്റിന്റെ സഹപ്രവർത്തകരായിരുന്നു ക്യാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഫ്രാൻസിസ്, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ. ഇവർക്ക് ഡി.എൻ.എയുടെ മോഡൽ നിർമിക്കാൻ പ്രചോദനമായത് റോസലിന്റെ എക്സ്-റേ ചിത്രങ്ങളാണ്. എന്നാൽ, മതിയായ വിവരങ്ങൾ പരീക്ഷണത്തിലൂടെ ലഭിച്ച ശേഷം മാത്രമേ ഡി.എൻ.എയുടെ മോഡൽ നിർമ്മിക്കാനാകൂ എന്നും, അല്ലാത്തപക്ഷം തെറ്റുകൾ സംഭവിക്കാമെന്നുമായിരുന്നു റോസലിന്റിന്റെ പക്ഷം. ഈ കണ്ടുപിടുത്തത്തിൽ റോസലിന്റിന്റെ പങ്ക് അംഗീകരിക്കാനും വാട്ട്സണും ക്രിക്കും തയ്യാറായില്ല. ഡി.എൻ.എയുടെ ഫ്രാൻസിസ്-ക്രിക്ക് മോഡൽ പ്രസിദ്ധീകരിച്ചതിനു വർഷങ്ങൾക്കു ശേഷമാണ് ശാസ്ത്രലോകം കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ മോഡൽ ശാസ്ത്രീയമാണെന്ന് അംഗീകരിച്ചത്. 1962-ൽ ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാൻസിസ്, ക്രിക്ക്, വിൽക്കിൻസ് എന്നിവർക്ക് നൊബേൽ സമ്മാനം ലഭിച്ചു.

മുപ്പത്തിയാറാം വയസ്സിൽ റോസലിന്റിനു അണ്ഡാശയ ക്യാൻസർ ഉള്ളതായി കണ്ടുപിടിച്ചു. ക്യാൻസറിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ റോസലിന്റ് ഗവേഷണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഒരു വർഷത്തിനു ശേഷം അവർ മരണമടഞ്ഞു. 1958-ൽ മരണം വരെയും റോസലിന്റിനു നൊബേൽ നാമനിർദ്ദേശം ലഭിച്ചിരുന്നില്ല. റോസലിന്റിന്റെ ഗവേഷണം തുടർന്ന സഹപ്രവർത്തകന് 1982-ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചു. ജീവിച്ചിരുന്നെങ്കിൽ റോസലിന്റ് രണ്ട് തവണ നൊബേൽ പുരസ്കാരം നേടിയിരുന്നേക്കാം എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

2016 ഒക്ടോബറിലെ സംഘടിതയിൽ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പുനഃപ്രസിദ്ധീകരണമാണിത്. ചിത്രത്തിന്റെ അവലംബം : തോമസ് സ്പ്ലെറ്റോസെറ്റർ, വിക്കിമീഡിയ കോമൺസ്, സി.സി.ബൈ.എസ്-എ 3.0.

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.